Thursday, June 4, 2015

'എന്നും കാണണം കണ്ടാല്‍ മിണ്ടണം '
കാക്കയെ വരച്ച് മമ്മദ് കാക്ക എന്നെഴുതിയാണ് കോഴ്‌സ് കഴിഞ്ഞു പോകുന്ന ഓരോ കുട്ടികളെയും മമ്മദ്ക്ക യാത്രയാക്കുന്നത് .
ജനിച്ചതിന് തെളിവില്ലെന്ന് സര്‍ക്കാര്‍ അറിയിച്ചിട്ടും നാല്‍പ്പത് വര്‍ഷത്തിനുമേലെ നിരവധി വിദ്യാര്‍ത്ഥികള്‍ക്ക് മാതൃകയായി ജീവിച്ച തലശ്ശേരി സ്‌കൂള്‍ ഓഫ് ആര്‍ട്സ് വിദ്യാര്‍ത്ഥികളുടെ പ്രിയ മോഡല്‍ മമ്മദ്ക്ക. മോഡലായി ഇരിക്കുമ്പോള്‍ ഉറക്കം ശീലമായിരുന്നു മമ്മദിന്. കുട്ടികള്‍ ഡെസ്‌കില്‍ കൊട്ടി ഉണ്ടാക്കുന്ന ശബ്ദം കേട്ട് ഉണര്‍ന്ന് തന്റെ രണ്ടുകൈകള്‍ കൊണ്ടും കണ്ണുകളെ വിടര്ത്തി ചിരിച്ചു കൊണ്ട് സ്വതസിദ്ധമായശൈലിയില്‍ രണ്ട് , മൂന്ന് , അഞ്ച് , പത്ത് എന്നീ ആംഗ്യവിക്ഷേപങ്ങള്‍ കാണിക്കുന്ന മമ്മദ്ക്കയുടെ രൂപം (ക്ലാസ്സ് കഴിഞ്ഞു പോകുമ്പോള്‍ രണ്ടോ ,മൂന്നോ രൂപ ആരെങ്കിലും കൊടുക്കണമെന്ന് സാരം) സ്‌കൂള്‍ ഓഫ് ആര്‍ട്സ് കഴിഞ്ഞ ഓരോ വിദ്യാര്‍ഥിയുടെയും മനസ്സില്‍ മായാതെ കിടക്കുന്ന ഓര്‍മ്മയാണ്.
ചുമട്ടുതൊഴിലാളിയായിരുന്ന പയ്യോളി കീഴൂര്‍ പുല്‍പ്പറമ്പില്‍ മമ്മദിന് മോഡലിംഗില്‍ കമ്പം കയറിയപ്പോള്‍ വരുമാനം കുറഞ്ഞു. ഉടുതുണി വാങ്ങി കൊടുക്കാന്‍ ഗതിയില്ലത്തത്തിന്റെ പേരില്‍ ഭാര്യ തന്നെ ഉപേക്ഷിച്ചു പോയെന്ന് ആത്മഗതം പോലെ ഇടയ്ക്ക് പറയും .
25 ആം വയസ്സിലാണ് മമ്മദ് തൊഴില്‍തേടി തലശ്ശേരിയില്‍ എത്തുന്നത്. ചാന്‍സ് എന്ന പേരില്‍ നാട്ടില്‍ അറിയപ്പെട്ടിരുന്ന മമ്മദ്ക്കക്ക് ഈ പേരുവരാന്‍ കാരണം ജോലി തേടി നാട്ടില്‍ ആദ്യമായി എത്തിയതിനു ശേഷം പലരോടും ജോലി തിരക്കി "ചാന്‍സ് ഉണ്ടോ..?" എന്ന് ചോദിച്ചതിനാലാണ്. നഗരത്തില്‍ ചുമട്ടു തൊഴിലാളിയും കൈവണ്ടിക്കാരനുമായി ജീവിക്കുന്നതിനിടയിലാണ് മോഡലായി ഇരിക്കാന്‍ സ്‌കൂള്‍ ഓഫ് ആര്‍ട്സ് സ്ഥാപകന്‍ സി . വി ബാലന്‍ നായര്‍ മമ്മദിനെ സ്‌കൂളിലേക്ക് കൊണ്ടുപോകുന്നത്. പിന്നീടു മമ്മദിന്റെ ലോകം ആ കലാലയവും പരിസരങ്ങളും മാത്രമായി. സ്‌കൂളിലെ സഹാവസമാണോയെന്നറിയില്ല, മമ്മദും രേഖാ ചിത്രങ്ങള്‍ പലയിടങ്ങളിലും കോറിയിട്ടിരുന്നു.
എന്നും കാണണം, കണ്ടാല്‍ മിണ്ടണം - മമ്മദ് കാക്ക , ഇനി എന്നാണ് നമ്മള്‍ കാണുക മമ്മദ്ക്ക ?

Wednesday, October 29, 2014

നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് വി.എസ്.

Wednesday, October 22, 2014